Saturday, January 9, 2021

കർമ്മം വേദ നിരീക്ഷണത്തിൽ

കർമ്മം വേദ നിരീക്ഷണത്തിൽ

 

കർവന്നേവേഹ കർമ്മാണി ജിജീവി ഷേച്ഛതം സമാഃ ഏവം ത്വയി നാന്യതേതോ വ്യസ്ഥി ന കർമ്മ ലിപ്യതേ നരേ

 

ഒരുവൻ ഒരു നൂറ് വർഷം ഇവിടെ ജീവിക്കാൻ ആഗ്രഹിച്ചാലും, അത് (നിർദ്ദിഷ്ട ) കർമ്മം ചെയ്ത് കൊണ്ടായിരിക്കണം. ഇപ്രകാരമല്ലാതെ മനുഷ്യന് പാപക്കെടുതിയിൽ നിന്ന് മുക്തി നേടാനാവില്ല. മനുഷ്യജീവിതം കർമ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

കർമ്മത്തെ കുറിച്ച് കൂടുതൽ അറിയുന്നതിന് വേദാന്തമായി പരിഗണിക്കുന്ന ഭഗവദ് ഗീതയെ ആശ്രയിക്കാം.

 

കർമ്മബ്രഹ്മോത്ഭവം വിദ്ധി ബ്രഹ്മാക്ഷരസമുത്ഭവം തസ്മാത് സർവ്വഗതം ബ്രഹ്മ നിത്യം യജ്ഞേ പ്രതിഷ്ഠിതം

 

കർമ്മം ബ്രഹ്മോത്ഭവമാണ്, ബ്രഹ്മം പരമാത്മാവിൽ നിന്നുണ്ടാകുന്നു . അത് കൊണ്ട് എങ്ങും വ്യാപ്തമായ ബ്രഹ്മം എല്ലായ്‌പ്പോഴും കർമ്മത്തിൽ പ്രതിഷ്ഠിതമെന്ന് നീ അറിയണം.

 

ഇവിടെ മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്ന കർമ്മങ്ങൾ എല്ലാം ബ്രഹ്മമെന്ന അതീന്ദ്രിയ ശക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

 

മയി സർവാണി കർമ്മാണി സംന്യസ്യാദ്ധ്യാത്മചേതന നിരാശീർന്നിർമമോ ഭൂത്വാ യുദ്ധ്യസ്വ വിഗതജ്വരഃ

 

എല്ലാ കർമ്മങ്ങളേയും എന്നിൽ (പരമാത്മാവിൽ ) സമർപ്പിച്ചിട്ട് അദ്ധ്യാത്മബുദ്ധിയോടെ ആശാ രഹിതനായി എന്റേതെന്ന ഭാവമില്ലാത്തവനായി തീർന്നിട്ട് നീ യുദ്ധം ചെയ്യുക.

 

ഇവിടെ കർമ്മങ്ങളെല്ലാം അത് യുദ്ധമാണെങ്കിൽ കൂടി പരമാത്മാവിലുള്ള സമർപ്പണമായിട്ടാണ് ചെയ്യേണ്ടതെന്നും അത് പ്രതിഫലേച്ഛ കൂടാതെ നിസ്വാർത്ഥമായി ചെയ്യണമെന്നും വേദങ്ങൾ ഉപദേശിക്കുന്നു.

 

ഇതേ ഏകദൈവമായ പരമാത്മാവിലുള്ള സമർപ്പണം തന്നെയാണ് ഇസ്‌ലാം മതവും വിവക്ഷിക്കുന്നത്. കുറഞ്ഞത് അഞ്ച് നേരവും നമസ്കരിക്കുന്ന ഓരോ മുസ്ലിമും ദൈവത്തിങ്കൽ പ്രതിജ്ഞ ചെയ്യുന്നതും ഈ സമർപ്പണം തന്നെയാണ്.

 

 

ٱلَّذِى خَلَقَ ٱلۡمَوۡتَ وَٱلۡحَيَوٰةَ لِيَبۡلُوَكُمۡ أَيُّكُمۡ أَحۡسَنُ عَمَلاً۬‌ۚ وَهُوَ ٱلۡعَزِيزُ ٱلۡغَفُورُ പരിശുദ്ധ ഖുർആൻ (67 :2 ), നിങ്ങളിൽ ആരാണ് കൂടുതൽ നന്നായി കർമ്മം ചെയ്യുന്നവൻ എന്ന് പരീക്ഷിക്കുവാൻ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവൻ. അവൻ പ്രതാപിയും ഏറെ പൊറുക്കുന്നവനുമാകുന്നു.

 

 

إِنَّا جَعَلۡنَا مَا عَلَى ٱلۡأَرۡضِ زِينَةً۬ لَّهَا لِنَبۡلُوَهُمۡ أَيُّہُمۡ أَحۡسَنُ عَمَلاً۬ വി: ഖു , അദ്ധ്യായം (18:7 ) തീർച്ചയായും ഭൂമുഖത്തുള്ളതിനെ നാം അതിന് ഒരലങ്കാരമാക്കിയിരിക്കുന്നു. മനുഷ്യരിൽ ആരാണ് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുന്നത് എന്ന് നാം പരീക്ഷിക്കുവാൻ വേണ്ടി.

 

ഇവിടെ ജനനവും മരണവും ഭൂമിയിലുള്ള സകല അലങ്കാരങ്ങൾ അഥവാ സുഖ സൗകര്യങ്ങളും കർമത്തിന് വേണ്ടിയല്ലാതെ അഥവാ കർമ്മമാകുന്ന പരീക്ഷണത്തിന് വേണ്ടിയല്ലാതെ ദൈവം സൃഷ്ടിച്ചിട്ടില്ല എന്ന് കാണാം.

 

ഏത് വിധവും ഈ ഭൂമിയിൽ ജീവിക്കാമെന്നും ഈശ്വരനോടെന്നല്ല ആരോടും തങ്ങൾക്ക് കണക്ക് ബോധിപ്പിക്കേണ്ടതില്ല എന്നുമല്ല ഹിന്ദു മതം പഠിപ്പിക്കുന്നത്. ഓരോ കർമവും ഈശ്വര സമർപ്പണത്തിന് വേണ്ടിയാകുമ്പോൾ അത് കണക്ക് ബോധിപ്പിക്കേണ്ടത് തന്നെയാണ്.

 

യേ തേവേദ ദഭ്യ സൂയന്തോ നാനുതിഷ്ഠന്തി മേ മതം സർവജ്ഞാനവിമൂടാംസ്താൻ വിദ്ധി നഷ്ടാനചേതസഃ

 

ചിലരാകട്ടെ, എന്റെ ഈ മതത്തെ ദൂഷണം ചെയ്യുന്നവരായിട്ട് അനുഷ്ടിക്കുന്നില്ല, അവിവേകികളും ആത്മകർമ്മജ്ഞാനവിഷയത്തിൽ അജ്ഞരുമായ അവരെ നശിച്ച് പോയവരായി മനസ്സിലാക്കണം.

 

വിശ്വാസം എന്നത് ഒരു ഏതൊരു മതത്തിന്റെയും നെടും തൂണാണ്. ആ വിശ്വാസത്തെ കുറിച്ച് എവിടെയെല്ലാം ഖുർആൻ പരാമര്ശിക്കുന്നുവോ അവിടെയെല്ലാം സത്കർമ്മവും പരാമർശിക്കുന്നുണ്ട്. അഥവാ സൽകർമ്മം കൂടാതെയുള്ള വിശ്വാസം പൊള്ളയായതാണ്.

 

വി :ഖു , അദ്ധ്യായം (103 :2 -3 ) إِنَّ ٱلۡإِنسَـٰنَ لَفِى خُسۡرٍ (٢) إِلَّا ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّـٰلِحَـٰتِ وَتَوَاصَوۡاْ بِٱلۡحَقِّ وَتَوَاصَوۡاْ بِٱلصَّبۡرِ (

 

തീർച്ചയായും മനുഷ്യൻ നഷ്ടത്തിൽ തന്നെയാകുന്നു, വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും, സത്യം കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും, ക്ഷമ കൈക്കൊള്ളാൻ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ.

 

കർമത്തിൽ വിശ്വസിക്കാതിരിക്കുകയും സൽകർമങ്ങൾ ചെയ്യാതിരിക്കുകയും അതിന് ഉപദേശിക്കാതിരിക്കുകയും ചെയ്യുന്നവർ വ്യക്തമായും നഷ്ടത്തിൽ തന്നെയാണ് എന്നാണ് എല്ലാ വേദങ്ങളും ഉപദേശിക്കുന്നത്. അല്ലാത്തവർ കണക്ക് ബോധിപ്പിക്കുക തന്നെ വേണം.

 

Thursday, December 17, 2020

നിങ്ങൾക്കനുവദിച്ചിട്ടുള്ളത് അനുഭവിക്കുക

ന്യൂട്രോണും പ്രോട്ടോണും ഉണ്ടാകുന്നതിന് മുമ്പ് ദ്രവ്യവും ഊർജ്ജവും ഉണ്ടാകുന്നതിന് മുമ്പ് അനാദിയായ ഒരു ആറ്റം ആയിരുന്നു, ഈ പ്രപഞ്ചം അഥവാ ജഗത്തിന്റെ ഉദ്ഭവസ്ഥാനമെന്ന് ശാസ്ത്രം സമ്മതിക്കുന്നു.

 

ഉപനിഷത് അനുസരിച്ച് (ഈശോപനിഷത്, ശ്ലോകം 1 ) ഈശാ വാസ്യമിദം സർവ്വം യത്കിഞ്ച ജഗത്യാം ജഗത് തേന ത്യക്തേന ഭുഞ്ജീഥാ മാഗൃധ കസ്യസ്വിദ്ധനം

 

ഈ പ്രപഞ്ചം മുഴുവൻ ഈശ്വരൻ വ്യാപരിച്ചിരിക്കുന്നു, അനാദിയായ ഈ പ്രപഞ്ചത്തിൽ ഉള്ളതെല്ലാം ഈശ്വരനാൽ ഉള്ളതാണ്. നിങ്ങൾക്കനുവദിച്ചിട്ടുള്ളത് അനുഭവിക്കുക, മറ്റുള്ളവരുടെ ധനം ആഗ്രഹിക്കാതിരിക്കുക.

 

എല്ലാ ജീവികളിലും അന്തർലീനമായിട്ടുള്ള പരമമായ ശക്തിയെ അഥവാ ആത്മാവിനെയാണ് ഈശ്വരൻ എന്ന് അർത്ഥമാക്കിയിട്ടുള്ളത്. ആ ഈശ്വരൻ പ്രപഞ്ചം മുഴുവനും പ്രപഞ്ചത്തിൽ ഉള്ളതിലെല്ലാം വ്യാപാരിച്ചിരിക്കുന്നു. അത് കൊണ്ടാണ് പ്രപഞ്ചവും ഈശ്വരനും രണ്ടല്ലെന്നുള്ള വ്യാഖ്യാനത്തിൽ ചില വ്യാഖ്യാതാക്കൾ എത്തി ചേർന്നിരിക്കുന്നത്.

 

ഇത് തന്നെയാണ് ഖുർആൻ 4 :126 ഉം ഉദ്‌ബോധനം ചെയ്യുന്നത് وَلِلَّهِ مَا فِى ٱلسَّمَـٰوَٲتِ وَمَا فِى ٱلۡأَرۡضِ‌ۚ وَڪَانَ ٱللَّهُ بِكُلِّ شَىۡءٍ۬ مُّحِيطً۬ا വാന-ഭുവനങ്ങളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാകുന്നു.അവന്‍ സമസ്ത ചരാചരങ്ങളെയും വലയം ചെയ്തവനല്ലോ

 

ഒരിക്കലും കൂടി ചേരാൻ സാധ്യതയില്ലാത്തതെന്നും അഥവാ കൂടി ചേരരുതെന്നും വൈരുദ്ധ്യപൂർണമെന്നും സൃഷ്ടികളായ മനുഷ്യർ ചിന്തിക്കുന്നതും ആഹ്വാനം ചെയ്യുന്നതുമായ മതങ്ങളെല്ലാം ഈശ്വരൻ എന്ന നിർവ്വചനത്തിനും അതിന്റെ പരിധിക്കും ഒരേ അർത്ഥം തന്നെയാണ് കല്പിച്ചിട്ടുള്ളതെന്ന് നമുക്ക് കാണാം. മതമെന്ന് കേൾക്കുന്നതും ശബ്ദിക്കുന്നതും എഴുതുന്നതുമെല്ലാം അരോചകമെന്ന് വ്യാഖ്യാനിക്കുന്ന ആധുനിക മനുഷ്യൻ ഇവയെന്താണ് പഠിപ്പിക്കുന്നത് എന്ന് ആദ്യം അറിയുക നന്നായിരിക്കും.

 

പ്രപഞ്ചത്തിലെ ഈശ്വര സൃഷ്ടികളിൽ ഏറ്റവും ഉദാത്തമായ സൃഷ്ടിയായി മനുഷ്യനെ സൃഷ്ടിച്ചപ്പോൾ പ്രപഞ്ചത്തിന്റെ സന്തുലിതാവസ്ഥയ്ക്ക് വേണ്ടി, സമാധാനപരമായ സഹവാസത്തിന് വേണ്ടി ഈശ്വരൻ തന്നെ കല്പിച്ച നിയമങ്ങളാണ് കാലാകാലങ്ങളിൽ മതങ്ങളായി രൂപാന്തരം പ്രാപിച്ചത്.

 

അതിലൊന്നാണ് ഈ സൂക്തത്തിന്റെ രണ്ടാം ഭാഗത്ത് പ്രതിപാദിച്ച നിങ്ങൾക്കനുവദിച്ചിട്ടുള്ളത് അനുഭവിക്കുക, മറ്റുള്ളവരുടെ ധനം ആഗ്രഹിക്കാതിരിക്കുക. ആഗ്രഹങ്ങളാണ് എല്ലാ ദുഃഖത്തിന്റേയും കാരണമെന്ന ബുദ്ധതത്വം ഇവിടെ ശ്രദ്ധേയമാണ്. ഈ ലോകത്തിൽ ഇന്ന് കാണുന്ന എല്ലാ പ്രശ്നങ്ങളുടേയും കയ്യേറ്റത്തിന്റെയും അധിനിവേശത്തിന്റേയും യുദ്ധത്തിന്റെയും കാരണം അധികാരമെന്ന സ്വാർത്ഥമോഹമാണ്. മറ്റുള്ളവരുടെ മേൽ, മറ്റ് രാജ്യങ്ങളുടെ മേൽ തങ്ങൾക്ക് മേൽക്കോയ്മ വേണമെന്ന അധികാര മോഹം.

 

നിങ്ങൾക്കനുവദിച്ചിട്ടുള്ളത് അനുഭവിക്കുക, മറ്റുള്ളവരുടെ ധനം ആഗ്രഹിക്കാതിരിക്കുക, എന്ന ലളിതമായ ഈ വാക്യത്തിലൂടെ ലോകത്തിലെ എല്ലാ പ്രശനത്തിലേക്കും വിരൽ ചൂണ്ടുകയാണ് ഇവിടെ.

 

ഈ സത്യം തന്നെയാണ് പരിശുദ്ധ ഖുർആൻ 2 :188 ഉം വ്യക്തമാക്കുന്നത്, وَلَا تَأۡكُلُوٓاْ أَمۡوَٲلَكُم بَيۡنَكُم بِٱلۡبَـٰطِلِ وَتُدۡلُواْ بِهَآ إِلَى ٱلۡحُڪَّامِ لِتَأۡڪُلُواْ فَرِيقً۬ا مِّنۡ أَمۡوَٲلِ ٱلنَّاسِ بِٱلۡإِثۡمِ وَأَنتُمۡ تَعۡلَمُونَ നിങ്ങളുടെ ധനം അന്യോന്യം അന്യായമായി ആഹരിക്കാതിരിക്കുക. അന്യരുടെ ധനത്തില്‍നിന്നൊരു ഭാഗം മനഃപൂര്‍വം അന്യായമായി അനുഭവിക്കുന്നതിനുവേണ്ടി നിങ്ങളതുമായി ഭരണാധികാരികളെ സമീപിക്കയുമരുത്.

 

പരോക്ഷമായി പോലും മറ്റുള്ളവരുടെ ധനം ആഹരിക്കാതിരിക്കാൻ നികുതിയായോ മറ്റ് രൂപത്തിലോ ഭരണാധികാരികൾക്ക് നൽകരുതെന്നും ഖുർആൻ വിലക്കുന്നു.

 

Friday, October 23, 2020

അദൃശ്യ ജ്ഞാനമെന്ന അതിഭൗതീക യാഥാർഥ്യം

ആത്മീയജ്ഞാനത്തിലേക്കുള്ള ആദ്യ പടിയാണ് വേദജ്ഞാനം. ആത്മാവിനെ കുറിച്ച് അഥവാ ഈശ്വരനെ കുറിച്ച് അറിവ് നൽകുന്ന എല്ലാ വേദങ്ങളും സത്യമാണെന്ന വിശ്വാസമാണ് ഈ അറിവിന്റെ ആദ്യ പാഠം. മഹാഭാരതം കേവലം ഇതിഹാസമാണെന്നോ കെട്ടുകഥ മാത്രമാണെന്നോ വിശ്വസിക്കുന്ന ഒരുവന് ഭഗവദ് ഗീതയുടെ സത്യം എത്ര ആവർത്തി വായിച്ചാലും ഉൾക്കൊള്ളാനാവില്ല എന്തെന്നാൽ ഭഗവദ് ഗീതയെന്ന ഗീതോപദേശം മഹാഭാരതത്തിന്റെ ഭാഗമാണ്.

 

ഏറ്റവും പഴക്കമുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ഭഗവദ് ഗീതയിലൂടെ ഉപനിഷത്തുകളിലൂടെ തോറയിലൂടെ, സുവിശേഷങ്ങളിലൂടെ, അവസാനം ഖുർആനിലെത്തി നിൽക്കുമ്പോൾ ഇവയിലൂടെയെല്ലാം കാലാന്തരങ്ങളിലെ മനുഷ്യസമൂഹത്തിന് നൽകിയ നിർദ്ദേശക തത്വങ്ങളായിരുന്നു, ആത്മീയവേദങ്ങളായി പരിണമിച്ചത്. ഇവയിലെല്ലാം ആത്മാവ് എന്നത് നിത്യസത്യമായി നിലകൊള്ളുന്നു.

 

ഏതൊരു വേദ വിദ്യാർത്ഥിയും ഉപനിഷത്തെന്ന വേദ പാരായണത്തിന് മുമ്പേ ചൊല്ലുന്ന ശാന്തി മന്ത്രമിതാണ്.

 

ഓം പൂർണ്ണമദഃ പൂർണ്ണമിദം പൂർണ്ണാത്

 

പൂർണ്ണമുദച്യതേ

 

പൂർണ്ണസ്യ പൂർണ്ണമാദായ പൂർണ്ണ

 

മേവാവശിഷ്യതേ

 

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

 

(അത്, ബാഹ്യലോകം അഥവാ അദൃശ്യ ലോകം പരബ്രഹ്മത്താൽ പൂർണ്ണമാണ് : ഇത്, ഇഹലോകം അഥവാ ദൃശ്യ ലോകവും ആ ബ്രഹ്മത്താൽ പൂർണ്ണമാണ് : ആ ദൈവീകാവസ്ഥയുടെ പൂർണതകൊണ്ടാണ് ഈ ലോകം പ്രത്യക്ഷമാകുന്നത് അഥവാ പൂർണമാകുന്നത്. പൂർണമായ ദൈവീകതയിൽ നിന്നും പൂർണതയെ മാറ്റുകയാണെങ്കിലും പൂർണത അവശേഷിക്കുന്നു ( എന്ത് കൊണ്ടെന്നാൽ ദൈവീകാവസ്ഥ അനന്തമാണ്)

 

ഇവിടെ പൂർണമായ പരബ്രഹ്മത്തെ കുറിച്ച് ആദ്യമായി സൂചിപ്പിക്കുമ്പോൾ തന്നെ "അത്" എന്ന് വിവക്ഷിക്കുന്ന ബാഹ്യലോകം അഥവാ അദൃശ്യ ലോകവുമായി ബന്ധപ്പെടുത്തുന്നു അഥവാ ആ ബാഹ്യലോകത്തിന്റെ അഥവാ അദൃശ്യ ലോകത്തിന്റെ പൂർണതകൊണ്ടാണ് ഈ ദൃശ്യ ലോകം പൂർണ്ണമായിരിക്കുന്നത്.

 

അത് കൊണ്ട് അദൃശ്യമായ ബാഹ്യലോകത്തിലുള്ള അഥവാ പരബ്രഹ്മമെന്ന ഈശ്വരനിലുള്ള വിശ്വാസം എല്ലാ പൂർണതയുടെയും അടിസ്ഥാനമാണ്.

 

ഈ അദൃശ്യത്തിലുള്ള വിശ്വാസം തന്നെയാണ് ഖുർആനിന്റെയും അടിസ്ഥാനം. പരിശുദ്ധ ഖുർആൻ എന്താണെന്ന് ഖുർആൻ തന്നെ പരാമർശിക്കുന്ന രണ്ടാം അദ്ധ്യായത്തിന്റെ ആദ്യത്തിൽ പറയുന്നു,

 

ذَٲلِكَ ٱلۡڪِتَـٰبُ لَا رَيۡبَ‌ۛ فِيهِ‌ۛ هُدً۬ى لِّلۡمُتَّقِينَ (٢) ٱلَّذِينَ يُؤۡمِنُونَ بِٱلۡغَيۡبِ وَيُقِيمُونَ ٱلصَّلَوٰةَ وَمِمَّا رَزَقۡنَـٰهُمۡ يُنفِقُونَ

 

(അദ്ധ്യായം 2 :2-3 ഈ പുസ്തകം, യാതൊരു സംശയവുമില്ല, ഭക്തജനങ്ങൾക്ക് സന്മാർഗദർശകമത്രെ. ഭക്തജനങ്ങളോ, അതിഭൗതിക യാഥാര്‍ഥ്യങ്ങളില്‍ വിശ്വസിക്കുന്നവരും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുന്നവരും നാം നല്‍കിയിട്ടുള്ള വിഭവങ്ങളില്‍നിന്ന് ചെലവഴിക്കുന്നവരും ആകുന്നു.

 

ഇവിടെ പരാമർശിക്കുന്ന അതിഭൗതീക യാഥാർഥ്യമാണ് ഉപനിഷത്ത് വ്യക്തമാക്കിയ അദൃശ്യമായ ബാഹ്യലോകം. ഈ അദൃശ്യതയിൽ വിശ്വസിക്കുന്നവർക്ക് മാത്രമേ ദൈവത്തെ കുറിച്ച് ചിന്തിക്കാനാവൂ, വിശ്വസിക്കാനാവൂ, അഭിപ്രായം പറയാൻ പോലും അർഹതയുള്ളൂ.

 

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ ഈ ശാന്തി മന്ത്രത്തിലെ ഇതേ ശാന്തി അഥവാ സമാധാനം തന്നെയാണ് എല്ലാ മതങ്ങളും ഇസ്ലാം എന്ന വാക്ക് പോലും പ്രതിനിധാനം ചെയ്യുന്നത്.

 

ഉപനിഷത്തുകളും ഭഗവദ് ഗീതയും തെറ്റാണെന്ന വിമർശന ബുദ്ധിയോടെ അതിനെ സമീപിക്കുന്ന ഇതര മത വിശ്വാസിക്ക് ആ ജ്ഞാനം സ്വായത്തമാക്കാൻ സാധ്യമല്ല. മുൻപ് വന്ന വേദങ്ങളെ അംഗീകരിക്കുന്ന ഖുർആൻ സത്യമാണെന്ന് വിശ്വസിക്കാതെ മറ്റ് മതക്കാർക്ക് അതിലെ സത്യവും ഉൾക്കൊള്ളാനാവില്ല.

 

വേദങ്ങളും ദൈവവും ദൈവീകതയും എല്ലാം നിരർത്ഥകമാണെന്ന് വിലപിക്കുന്ന യുക്തിവാദിയും നിരീശ്വരവിശ്വാസിയും എത്ര ബുദ്ധിപൂർവ്വമോ ശാസ്ത്രീയമോ ആയി അപഗ്രഥിച്ചാലും വേദങ്ങളെ മനസ്സിലാക്കാനാവില്ല. അത് മനസ്സിലാക്കാൻ വിശ്വാസം വേണം, അദൃശ്യത്തിലുള്ള വിശ്വാസം.

 

ഈ അതിഭൗതീക യാഥാർഥ്യമായ, അദൃശ്യമായ വിശ്വാസമാണ് ആത്മീയജ്ഞാനത്തിലേക്കുള്ള ആദ്യപടി.

 

കർമ്മം വേദ നിരീക്ഷണത്തിൽ

കർമ്മം വേദ നിരീക്ഷണത്തിൽ   കർവന്നേവേഹ കർമ്മാണി ജിജീവി ഷേച്ഛതം സമാഃ ഏവം ത്വയി നാന്യതേതോ വ്യസ്ഥി ന ...